എത്രമേല് സവര്ണമാണ് ഈ സമത്വബോധം?
കൊടുങ്ങല്ലൂരിലെ ഒരു സമ്പന്ന കുടുംബാംഗമായ കെ എ മുഹമ്മദാണ്, പില്‍കാലത്ത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്നപേരില്‍ പ്രസിദ്ധനായത്. പഠിത്തത്തിലും മതാനുഷ്ഠാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാത്ത ആ വിദ്യാര്‍ഥിയുടെ ലക്ഷ്യം ഐസിഎസുകാരനാകുക എന്നതായിരുന്നു.
തന്റെ ലക്ഷ്യത്തിലെത്താനുള്ള ചവിട്ടുപടിയെന്നനിലയില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍, മദ്രാസ് പ്രസിഡന്‍സി കോളജില്‍ ബിഎ (ഓണേഴ്സ്) ക്ളാസില്‍ ചേര്‍ന്നു. രാഷ്ട്രീയത്തില്‍ ഒരു കമ്പവുമില്ലാതിരുന്ന ആ വിദ്യാര്‍ഥി, ഉറ്റ സുഹൃത്തായ ഒരു സഹപാഠിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മൌലാനാ അബുല്‍കലാം ആസാദിന്റെ 'ഖിലാഫത്ത് ആന്റ് ജസീറത്തുല്‍ അറബ്' എന്ന ലഘുഗ്രന്ഥം വായിച്ചു. ആദ്യവായനയില്‍ തന്നെ അതിലെ ആശയങ്ങള്‍ ആ മതഭക്തനെ ആകര്‍ഷിച്ചു. തുടര്‍ന്ന് പലവുരു വായിച്ചു. ഒടുവില്‍ ഒരു നിഗമനത്തിലെത്തി. ഇസ്ലാം വിശ്വാസിയായ ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്യ്ര സമരത്തില്‍ പങ്കാളിയാകല്‍ തന്റെ ഒഴിച്ചുകൂടാന്‍ വയ്യാത്ത കടമയാണ്.
ആ കടമ നിര്‍വഹിക്കാന്‍ വേണ്ടി 1921 ഏപ്രില്‍ 23ന് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഒറ്റപ്പാലത്ത് വണ്ടിയിറങ്ങി. റയില്‍വേ സ്റേഷനില്‍ നിന്ന്, ആ 23 വയസ്സുകാരന്‍ ഭാരതപ്പുഴയുടെ തീരത്തേക്ക് നടന്നു - കേരള രാഷ്ട്രീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍. സമ്മേളനത്തിനു ശേഷം മുഹമ്മദ് അബ്ദുറഹ്മന്‍ സാഹിബ്, ഇ മൊയ്തുമൌലവിയോടൊപ്പം കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായ കോഴിക്കോട്ടേക്കു പോയി.
ഖിലാഫത്ത് സംഘടനയുടെ പ്രവിശ്യാ കമ്മിറ്റി സെക്രട്ടറിയായി സാഹിബ് ചാര്‍ജ്ജെടുത്തു. കോഴിക്കോട്ടടക്കം മലബാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ മിക്കവരും സവര്‍ണഹിന്ദുക്കളായ വക്കീല്‍മാരായിരുന്നു. അവര്‍ക്ക് സാഹിബിന്റെ 'തനിക്കുതാന്‍പോരിമ' ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.
ഖിലാഫത്ത് നിസ്സഹകരണസമരങ്ങള്‍ അവസാനിച്ചാല്‍ ആ മാപ്പിളച്ചെക്കന്‍ പഠിത്തം തുടരാന്‍ സ്ഥലംവിടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതി. അതുണ്ടായില്ലെങ്കില്‍ വിനീത വിധേയനായി തങ്ങളുടെ നേതൃത്വം സ്വീകരിക്കുകയല്ലാതെ അവന്ന് മറ്റൊരു വഴിയും ഇല്ലെന്നും അവര്‍ കണക്കുകൂട്ടി.
സ്വാതന്ത്യ്ര സമരത്തിലെ പങ്കാളിത്തത്തിന്ന്, സാഹിബിനെ രണ്ടു കൊല്ലത്തെ കഠിന തടവിനു ശിക്ഷിച്ചു. ഇതോടു കൂടി ശല്യം എന്നെന്നേക്കുമായി ഒഴിവായി എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആശ്വസിച്ചു.
ജയിലിലെ ക്രൂരമായ അനുഭവങ്ങള്‍ സാഹിബിന്ന് കൂടുതല്‍ ഉ•ഷം നല്‍കി. മോചിതനായാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യാഉപഭൂഖണ്ഡത്തില്‍ നിന്ന് കെട്ടുകെട്ടുന്നതുവരെ താന്‍ പോരാട്ടം തുടരുമെന്ന് അദ്ദേഹം സ്വയം പ്രതിജ്ഞയെടുത്തു; അതോടൊപ്പം തനിക്ക് ജ•ം നല്‍കിയ മാപ്പിള സമൂഹത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും.
സാഹിബ് ജയിലില്‍ നിന്നിറങ്ങുമ്പോഴേക്കും സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ പ്രചരണായുധം എന്ന നിലയില്‍ മാതൃഭൂമി പത്രം ആരംഭിച്ചുകഴിഞ്ഞിരുന്നു; സത്യം, സമത്വം, സ്വാതന്ത്യ്രം എന്നീ പാവനമന്ത്രവുമായി. സോവിയറ്റ് യൂനിയനില്‍ പരിപൂര്‍ണമായ സമത്വമാണ് നിലനില്‍ക്കുന്നതെന്ന് എല്ലാ രാജ്യങ്ങളിലെയും കമ്യൂണിസ്റുകാര്‍ ഇടതടവില്ലാതെ പ്രചരിപ്പിച്ചിരുന്നു. വസ്തുനിഷ്ഠമല്ലാത്ത ആ പ്രചരണത്തെ പരിഹസിച്ചുകൊണ്ട് ഒരു പാശ്ചാത്യ ഇടതുപക്ഷചിന്തകന്‍ എഴുതി: "സോവിയറ്റ് യൂനിയനില്‍ സമത്വമാണെന്നു പറയുന്നത് ശരിയാണ്, പക്ഷേ അതോടൊപ്പം ഒരു സത്യവും കൂടിയുണ്ട്. അവിടെ ചിലര്‍ കൂടുതല്‍ സമ•ാരാണ്.'' മാതൃഭൂമിയുടെ സമത്വത്തിലും കൂടുതല്‍ സമ•ാരുണ്ടായിരുന്നു. അതിന്റെ ഫലമായി മാപ്പിളമാരും ഹൈന്ദവര്‍ക്കിടയിലെ അവര്‍ണരും തമസ്കരിക്കപ്പെട്ടു. അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ മറ്റൊരു പത്രം ഉണ്ടായേ തീരൂ എന്നായിരുന്നു സാഹിബിന്റെ ദൃഢാഭിപ്രായം. സ്വാതന്ത്യ സമര സേനാനികളായ ടി ഹസ്സന്‍കോയമുല്ല, പൊന്‍മാടത്ത് മൊയ്തീന്‍കോയ, ഇ മൊയ്തുമൌലവി എന്നിവര്‍ ഈ അഭിപ്രായത്തോട് യോജിച്ചു. അതിന്റെ ഫലമായി 1928 ഒക്ടോബര്‍ 13ന് (അന്നു നബിദിനമായിരുന്നു) അല്‍അമീന്‍ പത്രത്തിന്റെ ആദ്യലക്കമിറങ്ങി. ബ്രിട്ടീഷ്സാമ്രാജ്യത്വം മുസ്ലിംകളടക്കം മുഴുവന്‍ ഇന്ത്യക്കാരുടെയും നമ്പര്‍വണ്‍ ശത്രുവാണ് എന്ന നിലപാടില്‍ അല്‍അമീന്‍ ഒന്നാം ലക്കം മുതല്‍ ഉറച്ചുനിന്നു.
മലബാറിലെ ഇസ്ലാം വിശ്വാസികളായ മാപ്പിളമാരെ ഒരു ക്രിമിനല്‍സമൂഹമായി മുദ്രകുത്തുന്ന മാപ്പിള ഔട്ട്റേജസ്ആക്ട്, ഇന്ത്യ കോളനിയാക്കിയിരുന്ന ബ്രിട്ടീഷ് സാമ്രാജ്യവാദികള്‍ 1859ല്‍ നിയമമാക്കിയിരുന്നു. സമത്വവും സ്വാതന്ത്യ്രവും തങ്ങളുടെ ലക്ഷ്യമാണെന്നു പ്രഖ്യാപിച്ചിരുന്ന മാതൃഭൂമി പത്രം, മാപ്പിളമാര്‍ക്കെതിരെയുള്ള ബ്രിട്ടീഷ് കുതന്ത്രങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണു ചെയ്തത്.
ബ്രിട്ടീഷ് ഭരണകൂടം മാപ്പിളമാരെ മാനസികമായി തളര്‍ത്താന്‍ 1853ല്‍ മാപ്പിളലഹള ആക്ട് നടപ്പിലാക്കിയിരുന്നു. ഈ ആക്ട് പ്രകാരം ലഹളയില്‍ മരണപ്പെട്ട മാപ്പിളമാരുടെ മയ്യിത്തുകള്‍ ഇസ്ലാം മതാചാരങ്ങള്‍ക്കു വിരുദ്ധമായ തരത്തില്‍ തീവച്ച് നശിപ്പിക്കുകയാണ് ചെയ്യുക. ലഹളപ്രിയനായ ഏതെങ്കിലും മാപ്പിള ഒരു വില്ലേജിലൂടെ കടന്നുപോകുന്ന പക്ഷം, ആ അപരാധത്തിന്റെ പേരില്‍ പ്രസ്തുതഗ്രാമത്തിലെ എല്ലാ മാപ്പിളമാരും അവരുടെ സ്വത്തില്‍ ഒരു ഭാഗം പിഴയായി സര്‍ക്കാരിനു നല്‍കണമെന്നും മാപ്പിള ലഹള ആക്ടിലുണ്ട്. ഇതിന്റെ നേരെയും മാതൃഭൂമിപത്രത്തിന്റെ മനോഭാവം 'ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ' എന്നതായിരുന്നു.
മാപ്പിള ഔട്ട്റേജസ് ആക്ടിനും മാപ്പിളലഹള ആക്ടിനും എതിരെ ശബ്ദമുയര്‍ത്താന്‍ ഒരു പത്രം കൂടിയേ തീരൂ എന്ന് സാഹിബും കൂട്ടാളികളും കരുതിയതാണ് അല്‍അമീനിന്റെ പിറവിക്ക് ഒരു കാരണം. ജ•ികളുടെയും സര്‍ക്കാരുദ്യോഗസ്ഥരുടെയും ജനദ്രോഹങ്ങള്‍ മിക്കപ്പോഴും തമസ്കരിക്കുകയായിരുന്നു മാതൃഭൂമി പത്രം. ആ പത്രത്തിന്റെ ഉടമകളില്‍ പെട്ട വക്കീല്‍മാരില്‍ പലരും ജ•ികളുടെയും വന്‍കിട ഭൂപ്രഭുക്കളുടെയും അഭിഭാഷകരായിരുന്നു. മിക്ക സര്‍ക്കാരുദ്യോഗസ്ഥരുമായി അവര്‍ക്ക് രക്തബന്ധമുണ്ടായിരുന്നു. ഇതെല്ലാമാണ് അല്‍അമീന്‍ പത്രം തുടങ്ങാന്‍ മറ്റൊരു കാരണം.
ഇത്രയും വായിച്ചശേഷം അല്‍അമീന്‍ സവര്‍ണവിരുദ്ധ പത്രമായിരുന്നുവെന്ന് വായനക്കാര്‍ തെറ്റായി ധരിക്കരുത്. കൊടുങ്ങല്ലൂരിലെ ഒരു പ്രമുഖ നായര്‍തറവാട്ടിലെ അംഗവും സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനുമായ വിദ്വാന്‍ ടികെ രാമന്‍ മേനോന്‍ ഒരു കൊല്ലം ശമ്പളമില്ലാത്ത ലീവെടുത്ത് അല്‍അമീന്‍ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു. സാഹിബും മിക്ക സ്റാഫംഗങ്ങളും താമസിച്ചിരുന്ന അല്‍അമീന്‍ ലോഡ്ജിലെ ഭക്ഷണമല്ലാതെ മറ്റൊരു വേതനവും താന്‍ സ്വീകരിക്കുകയില്ലെന്ന് അദ്ദേഹം പത്രാധിപസമിതിയില്‍ ചേരുന്നതിനുമുമ്പു തന്നെ പരസ്യമായി പറഞ്ഞിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി നടന്ന സിവില്‍ നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കാളിയാകാന്‍ പി എസ് ഗോപാലപിള്ള എന്ന അഭ്യസ്തവിദ്യന്‍ കോഴിക്കോട്ടെത്തി. മഹാകവി ചങ്ങമ്പുഴയുടെ ഉറ്റബന്ധുവായ ആ യുവാവ് നേരെ അല്‍അമീന്‍ ഓഫീസില്‍ വന്നു കയറി. അപ്പോഴേക്കും സമരം താത്കാലികമായി അവസാനിച്ചിരുന്നു. മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ലാത്ത തനിക്ക് നാടായ ഇടപ്പള്ളിയിലേക്ക് മടങ്ങാനുദ്ദേശ്യമില്ലെന്ന് ആ ചെറുപ്പക്കാരന്‍ സാഹിബിനോട് പറഞ്ഞു. എന്തെങ്കിലും നല്ല ജോലി ലഭിക്കുന്നതുവരെ അല്‍അമീന്‍ സ്റാഫില്‍ പ്രവര്‍ത്തിക്കാന്‍ ഗോപാലപിള്ളക്ക് നിര്‍ദ്ദേശം ലഭിച്ചു. മാസങ്ങള്‍ക്കകം താനൊരു മിടുക്കന്‍ ജേര്‍ണലിസ്റാണെന്ന് ആ ഇടപ്പള്ളിക്കാരന്‍ തെളിയിച്ചു. വിദ്വാന്‍ രാമന്‍ മേനോനെയും ഗോപാലപിള്ളയെയും സവര്‍ണവികാരം പ്രയോഗിച്ച് ചാക്കിട്ടുപിടിക്കാന്‍ മാതൃഭൂമി ശ്രമിച്ചു. അത് കള്ളപ്പൂതിയായി.
കോഴിക്കോട്ടെ വര്‍ത്തക പ്രമാണിയായ എസ് ജി വെങ്കിടാചലഅയ്യര്‍, പ്രഗത്ഭനായ ചികിത്സകനായിരുന്ന ഡോ. സി വി നാരായണ അയ്യര്‍, നായര്‍ പ്രമാണിമാരായ കാവില്‍ അപ്പുനായര്‍, മണ്ണാര്‍ക്കാട്ട് മൂപ്പില്‍നായര്‍, കോഴിപ്പുറത്ത് അപ്പു മേനോന്‍ വക്കീല്‍ തുടങ്ങിയ സവര്‍ണരും അല്‍അമീന്‍ പത്രത്തിന്ന് കലവറയില്ലാതെ പിന്തുണ നല്‍കിയിരുന്നു. ഇത് അന്നത്തെ മാതൃഭൂമിയുടെ സാരഥികള്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ പല കുതന്ത്രങ്ങളും പയറ്റിയെങ്കിലും ചീറ്റിപ്പോയി.
കോടതി പരസ്യങ്ങളടക്കമുള്ള പരസ്യങ്ങള്‍ അല്‍അമീന്‍ പത്രത്തിനു ലഭിക്കാതിരിക്കാന്‍ മാതൃഭൂമി പത്രത്തിന്റെ സാരഥികള്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു. ഇതിലവര്‍ ഒട്ടുമുക്കാലും വിജയിച്ചു. അതിന്റെ ഫലമായി തുടക്കം മുതല്‍ 1939 സപ്തംബര്‍ 20നു സര്‍ക്കാര്‍ നിരോധിക്കുന്നതു വരെ സാമ്പത്തികപ്രായസം അല്‍അമീന്‍ പത്രത്തിന്റെ വിട്ടുപിരിയാത്ത കൂട്ടുകാരനായിരുന്നു. അല്‍അമീനെ എടങ്ങേറാക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളായ വക്കീല്‍മാര്‍ സര്‍ക്കാര്‍ അനുകൂലികളായിരുന്ന മാപ്പിള പ്രമാണികളെ കൂട്ടുപിടിച്ചിരുന്നു. കോടതികളില്‍ അവര്‍ക്കു വേണ്ടി കേസ് വാദിക്കുന്ന ബന്ധമാണ് മാതൃഭൂമി പക്ഷക്കാരായ കോണ്‍ഗ്രസ്വക്കീല്‍മാര്‍ക്ക് ഉണ്ടായിരുന്നത്.
പിന്‍കുറി; രാഷ്ട്രീയത്തിലിറങ്ങാന്‍ സാഹിബിനെ നിരന്തരം പ്രേരിപ്പിച്ചിരുന്ന ഉറ്റ സുഹൃത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സഹായത്തോടെ ലണ്ടനില്‍ പോയി പഠിച്ച് ഇന്ത്യയില്‍ വിദ്യാഭ്യാസവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായി.



